Monday, 12 April 2010

ഉണ്ണീശോയോടുള്ള നൊവേന



"ചോദിപ്പിന്‍ തരപ്പെടും അന്വേഷിപ്പിന്‍ കണ്ടെത്തും, മുട്ടുവിന്‍ തുറക്കപ്പെടും," എന്നരുളിച്ചെയ്ത ഈശോയെ, എന്റെ അപേക്ഷ സാധിക്കുന്നതിനുവേണ്ടി അങ്ങേ ഏറ്റവും പരിശുദ്ധ ജനനിയായ മറിയത്തിന്റെ മാദ്ധ്യസ്ഥം വഴിയായി ഞാന്‍ ഇതാ മുട്ടുകയും അന്വേഷിക്കുകയും ചോദിക്കുകയും ചെയ്യുന്നു.

(ആവശ്യം പറയുക. )

"എന്റെ നാമത്തില്‍ പിതാവിനോടു്‌ ചോദിക്കുന്നതെല്ലാം പ്രദാനം ചെയ്യുമെന്നു്‌"൨ അരുളിച്ചെയ്ത ഈശോയെ, അങ്ങേ ഏറ്റവും പരിശുദ്ധ ജനനിയായ മറിയത്തിന്റെ മാദ്ധ്യസ്ഥം വഴിയായി എന്റെ അപേക്ഷ സാധിച്ചുതരണമെന്നു്‌ അങ്ങേ തിരുനാമത്തില്‍ അവിടുത്തെ പിതാവിനോടു്‌ ഞാന്‍ എളിമയോടെ മുട്ടിപ്പായി അപേക്ഷിക്കുന്നു.

(ആവശ്യം പറയുക. )

"ആകാശവും ഭൂമിയും കടന്നുപോകും എന്റെ വാക്കുകളോ കടന്നുപോകയില്ല"൩ എന്നരുളി ചെയ്ത ഈശൊയെ, അങ്ങേ ഏറ്റവും പരിശുദ്ധ ജനനിയായ മറിയത്തിന്റെ മാദ്ധ്യസ്ഥം വഴിയായി എന്റെ പ്രാര്‍ത്ഥന സാധിക്കുമെന്നു്‌ എനിക്കു്‌ ഉറപ്പായ വിശ്വാസമുണ്ടു്‌.

(ആവശ്യം പറയുക. )

പ്രാര്‍ത്ഥിക്ക...



ഓ..! അത്ഭുതപ്രവര്‍ത്തകനായ ഉണ്ണീശോയെ, അസ്വസ്ഥമായിരിക്കുന്ന ഞങ്ങളുടെ ഹൃദയങ്ങളെ ദയാപൂര്‍വ്വം തൃക്കണ്‍പാര്‍ക്കണമെന്നു്‌ അങ്ങെ തിരുസ്വരൂപത്തിന്‍ മുന്‍പാകെ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ടു്‌ ഞങ്ങള്‍ അങ്ങയോടു്‌ അപേക്ഷിക്കുന്നു. അനുകമ്പനിറഞ്ഞ അവിടുത്തെ മൃദുലഹൃദയം ഞങ്ങളുടെ പ്രാര്‍ത്ഥനയാല്‍ തരളിതമായി ഞങ്ങള്‍ സാദ്ധ്യപ്പെട്ടു്‌ അപേക്ഷിക്കുന്ന ഈ നന്‍മ ഞങ്ങള്‍ക്കു പ്രദാനം ചെയ്യേണമേ. ദുര്‍ഭരമായ എല്ലാ ക്ളേശങ്ങളും നൈരാശ്യങ്ങളും എല്ലാ പരീക്ഷകളും ദുര്‍ഭാഗ്യങ്ങളും ഞങ്ങളില്‍നിന്നു്‌ അകറ്റിക്കളയണമേ!അങ്ങേ ദിവ്യശൈശവത്തെപ്രതി ഞങ്ങളുടെ പ്രാര്‍ത്ഥനകേട്ടു്‌ ഞങ്ങള്‍ക്കു്‌ സമാധാനവും സഹായവും നല്‍കണമേ. പിതാവിനോടും പരിശുദ്ധാരൂപിയോടുംകൂടി അങ്ങെ ഞങ്ങള്‍ എന്നെന്നും വാഴ്‌ത്തി സ്തുതിക്കുമാറകണമേ.

ആമ്മേന്‍.

ഓ..! മനോഹരനായ ഈശോയെ, ഞങ്ങളെ വീണ്ടുരക്ഷിക്കുന്നതിനായി അവിടുന്നു്‌ സഹിച്ച എല്ലാ പാടുപീഢകള്‍ക്കും എളിമയോടെ അങ്ങെ തൃപ്പാദത്തിങ്കല്‍ മുടുകുത്തി, അങ്ങയോടു്‌ ഞങ്ങള്‍ നന്ദി പറയുന്നു. സ്വര്‍ഗ്ഗത്തിലെ ദൈവദൂതന്‍മരോടും വിശുദ്ധന്‍മാരൊടുമൊന്നിച്ച്‌ ഞങ്ങള്‍ അങ്ങയെ വാഴ്ത്തിസ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അങ്ങെ അറിയാത്തവര്‍ക്കു വേണ്ടിയും, അങ്ങെ വിസ്മരിച്ചു്‌ ജീവിക്കുന്നവര്‍ക്കുവേണ്ടിയും ഞങ്ങള്‍ അങ്ങെ വാഴ്ത്തുന്നു. ഞങ്ങളെ പ്രതിയുള്ള സ്നേഹത്താല്‍ ലോകത്തിലുള്ള എല്ലാ സക്രാരികളിലും ദിവ്യകാരുണ്യത്തില്‍ എഴുന്നള്ളിയിരിക്കുന്ന അങ്ങെ ഞങ്ങള്‍ വാഴ്ത്തിസ്തുതിക്കുന്നു. അങ്ങുന്നു എന്റെ ദൈവവും, സഹായിയും സംരക്ഷകനും എന്നു്‌ എനിക്കൂ്‌ ഉറച്ചബോദ്ധ്യമുണ്ടു്‌. അക്കാര്യം ഉച്ചൈസ്തരം എവിടേയും പ്രഖ്യാപിക്കുവാന്‍ ഞാന്‍ മടിക്കയില്ല. ഈ തിരുസ്വരൂപംവഴി അങ്ങുന്നു്‌ നല്‍കിക്കൊണ്ടിരിക്കുന്ന പരസ്നേഹവിചാരങ്ങളേയും അത്ഭുതസിദ്ധികളേയുംകുറിച്ചു്‌ എന്നും ഞാന്‍ പ്രകീര്‍ത്തിക്കുന്നുണ്ടു്‌. അവിടുത്തെ മനോഹര ദിവ്യജനനിയും വിശുദ്ധ യൌസേപ്പും ബത്ലേഹമിലെ കാലിത്തൊഴുത്തില്‍ അവിടുത്തെ ആരാധിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ ഹൃദയങ്ങളില്‍ നിറഞ്ഞിരുന്ന സ്നേഹവും സമാധാനവും ഞങ്ങളിലും ഇറങ്ങുകയും എല്ലാ കാലത്തും എല്ലാ ജാതികളിലും വാഴുകയും ചെയ്യുമാറാകേണമേ. ദൈവമായ പിതാവിനോടും പരിശുദ്ധാത്മാവിനോടുംകൂടി എന്നെന്നും ജീവിക്കുന്നവനും വാഴുന്നവനുമായ ഈശോയെ,
ആമ്മേന്‍.